Friday, 16 October 2015

കഥ പറഞ്ഞു തന്ന വല്യേചിക്കു ...

                                                            ആ തവള രാജകുമാരിയുടെ പേര് വസീലിസ എന്നായിരുന്നു.  അവൾ രൂപം മാറി വീണ്ടും മനുഷ്യരൂപത്തിൽ ആയി..അഞ്ചു വയസുകാരിയായ എന്റെ സ്വപ്നങ്ങളിൽ എന്നും ആ തവള രാജകുമാരി  കടന്നു വന്നു.വല്യേച്ചി പറഞ്ഞു തന്നതായിരുന്നു ആ കഥ.പലവട്ടം വല്യേച്ചി ആ കഥ പറഞ്ഞു തന്നു ..അതായിരുന്നിരിക്കാം  തുടക്കം.കഥകളുടെ ലോകത്തേക്ക് നടന്നു  .. തുടങ്ങിയത്  അപ്പോഴായിരുന്നു.റഷ്യൻ നാടോടി കഥകളായിരുന്നു വായിച്ചു തുടങ്ങിയത്. ആയിരത്തൊന്നു രാവുകൾ വായിച്ച്  വല്യേച്ചിയുടെ തൊടുപുഴയിലെ വീട്  അറബി കഥകളിലെ ബാഗ്ദാദ് നഗരം എന്നൊക്കെ എനിക്ക് തോന്നി തുടങ്ങിയിരുന്നുപിന്നെ പിന്നെ അച്ഛൻ കൊണ്ടു തരുന്നതെല്ലാം   വായിച്ചു തീർക്കുകയായിരുന്നു പ്രധാന പരിപാടി.അഞ്ചാം ക്ലാസ്സുകാരിയുടെ കൈയ്യിലേക്ക്  രണ്ടാമൂഴം എടുത്തു തന്നത് ചേട്ടനാണ്..
                                                        വായിച്ചിട്ടും വായിച്ചിട്ടും മനസിലാകാതെ ഒടുവിൽ  ഞാനത് ഇഷ്ടപ്പെട്ടു തുടങ്ങി..ഇഷ്ടപെട്ടപോൾ വീണ്ടും വായിച്ചു.കാലവും, നാലുകെട്ടും വായിച്ചു തീർത്തു .പത്താം ക്ലാസിന്റെ  അവധി കാലത്താണ്  ബഷീര് കൃതികൾ വായിച്ചു തുടങ്ങുന്നത്.മുച്ചീട്ട് കളിക്കാരനിൽ തുടങ്ങി സമ്പൂര്ണ കൃതികൾ തീര്തപ്പോഴേക്കും വേനലവധി കഴ്ഞ്ഞിരുന്നു.ഷെർലൊക്  ഹോംസ്‌ നെ പരിചയപെടുതിയതും  ചേട്ടൻ തന്നെ.കഥ വായിച്ച്  കുറ്റന്വേഷകരായി ഭാവിച്ചു തുടങ്ങി ഞങ്ങൾ .ഹോംസ് നെ പോലെ നിഗമനങ്ങളിൽ നിന്നും സത്യം തെളിയിക്കാൻ   ഞങ്ങൾ രണ്ടു  പേരും ശ്രമിച്ചു കൊണ്ടിരുന്നുഎങ്ങിനെയെങ്കിലും സ്കോട്ട് ലാൻഡ്‌ യാർഡിൽ കയറി പറ്റുക എന്നൊരു ആഗ്രഹവും മനസിൽ സൂക്ഷിച്ചു .
                                                                ഡിഗ്രി മലയാളം ക്ലാസ്സിൽ വെച്ചാണ്‌ മഞ്ഞ് വായിച്ചത് .വിമലയെ പോലെ ഞാനും വരാത്ത കാമുകനെ പ്രതീക്ഷിച്ചു തുടങ്ങി.അതേ മലയാളം ക്ലാസ്സിൽ വെച്ച് തന്നെയാണ് വാരണാസി വായിച്ചു തീർത്തത് .മാധവിക്കുട്ടി അപോഴെക്കും ആവേശം ആയി മാറിയിരുന്നു.ചന്ദന മരങ്ങളും നീർമാതളവും ഞാനും മനസിൽ വളർത്തി.ഡൽഹി ഗാഥകളും പ്രവാസവും കൊണ്ടു തന്നത് അച്ഛനാണ് .അങ്ങനെയാണ് മുകുന്ദനെ വായിച്ചു തുടങ്ങുന്നത്.പിന്നെ വന്ന ഒരു അവധി കാലത്താണ് അരുന്ധതി റോയ് യെ വായിച്ചത്.കൂട്ടുകാരിയാണ്‌ ആൽകെമിസ്റ്റ് വായിക്കാൻ തന്നത്..പക്ഷെ ഞാൻ ഇഷ്ടപെട്ടത് ബ്രിഡ യും പിൽഗ്രിമേജ്  ഉം വിന്നെർ സ്റ്റാന്റ്സ്  എലോണ്‍ ഉം    ആയിരുന്നു.പിന്നീട് എപോഴോ ഇഷ്ടങ്ങളിലെക്ക് ജയശ്രീ മിശ്ര കടന്നു വന്നു.ഡിഗ്രിയും കോളേജും കഴിഞ്ഞു ഒരുതുരുതിലായപ്പോഴാണ് സിൽവിയ പ്ലാതും  എമിലി ദികിൻസനും  കടന്നു വന്നത്. പ്രണയത്തിന്റെ കവിത പാടി തന്നു  ഷെല്ലി യും കീറ്റ്സും  അപ്പോൾ വിട വാങ്ങിയിരുന്നു.
                                                                   രാത്രികളിൽ ജനാലക്കപ്പുറത്തെ  കറുത്ത ആകാശത്തെ നോക്കി സിൽവിയ പ്ലാത്തിന്റെ   വരികൾ ചൊല്ലുന്നത് ഞാൻ ശീലമാക്കിയിരുന്നു.ചിലിയൻ കവി നെരുദ മനസിൽ സ്ഥാനം പിടിച്ചതും ആ കാലത്താണ് വസന്തം ചെറി മരങ്ങളോട് ചെയ്യുന്നത് ഒരു പഞ്ച് ഡയലോഗ് പോലെ ഞാൻ പറഞ്ഞു നടന്നു .റിബെലിസം തലയ്ക്കു പിടിച്ചു പോയൊരു നേരത്താണ് ബൊളീവിയൻ ഡയറി വായിച്ചത് .ബുള്ളറ്റിലെ ലോകം ചുറ്റി കാണൽ ആയിരുന്നു അന്നത്തെ സ്വപ്നം. ഓഷോയും ജിബ്രാനും റൂമിയും കടന്നു വന്നത് ഏതാണ്ട് ഒരേ നേരത്താണ്.കോളേജ് കഴിഞ്ഞു വെറുതെ തെക്ക് വടക്ക് നടന്ന ദിവസങ്ങളിൽ പുസ്തക മേളകളും അങ്ങനെ കിട്ടുന്ന സൗഹൃദങ്ങളും ആയിരുന്നു   ജീവിതം .
                                                                                ജിബ്രാന്റെയും മേസിയാദയുടെയും തമ്മിൽ കാണാത്ത  പ്രണയമായിരുന്നു അന്നത്തെ പ്രധാന ചിന്ത വിഷയം.എക്സ്പ്രെസ്സൊ നുണഞ്ഞു കൊണ്ടിരിക്കെ   കൂട്ടുകാരനാണ് പാമുഖിനെ   വായിക്കാൻ പറഞ്ഞത്.സ്നോ യും ഇസ്തംബുളും   വായിച്ചപ്പോൾ ലാറ്റിനമേരിക്കൻ തെരുവുകളിൽ കവിതയുടെ വീഞ്ഞ് നുണഞ്ഞ് അലഞ്ഞു നടക്കുന്നത് വെറുതെ സ്വപ്നം കണ്ടു.ഇസ്തംബുളിലെ മഞ്ഞ ഇലകൾ  നിറഞ്ഞ വേനൽകാലങ്ങൾ എന്റെ സ്വപ്നങ്ങളിലേക്ക് കടന്നു വരാൻ തുടങ്ങി. ബുള്ളറ്റിലെ ലോക സഞ്ചാരം പോലെ മറ്റൊരു സ്വപനം.ഡോറിസ് ലെസിങ്ങ് ന്റെ പുസ്തകങ്ങൾ തേടി പിടിച്ചു വായിക്കലായിരുന്നു പിന്നീടുള്ള  ഹോബി.
                                                            ശിവ  ട്രിലോഗി യിലെ എല്ലാ പുസ്തകങ്ങളും കൊണ്ട് തന്നു വീണ്ടും ഞെട്ടിച്ചത് ചേട്ടനാണ്.വായിച്ചു പകുതിയാക്കി വെച്ച നാര്കൊപോളിസിൽ എത്തി നിൽകുമ്പോൾ നന്ദി പറയേണ്ടത് മൂന്നു പേരോടാണ്   ... രാജകുമാരിയുടെ കഥ പറഞ്ഞു തന്ന വല്യേചിയോടു, അഞ്ചാം ക്ലാസുകാരിക്ക്  രണ്ടാമൂഴം വായിക്കാൻ എടുത്തു തന്ന ചേട്ടനോട് ..  വീണ പൂവിന്റെയുംലീലയുടെയും  ആദ്യത്തെ പ്രതിയടക്കം ഒരു അലമാര നിറയെ പുസ്തകങ്ങൾസൂക്ഷിച്ച് വെച്ച അധ്യാപികയായിരുന്ന ഇപ്പോൾ ഞങ്ങളോടൊപ്പം ഇല്ലാത്ത അച്ഛമ്മയോട്‌  ..  

Tuesday, 13 October 2015

ഇരുപത്തിയാറു വര്ഷത്തെ കോട്ടയം ജീവിതത്തിനിടയിൽ  തിരുനക്കരയപ്പനെ രണ്ടേ രണ്ടു തവണ മാത്രമേ കണ്ടു തൊഴുതിട്ടുള്ളു ..അത് വഴി പോകുമ്പോഴെല്ലാം ചുമ്മാ ഒന്ന് പുറത്തു നിന്ന് വിഷ് ചെയ്തു പോവുകയായിരുന്നു പതിവ്.എങ്കിൽ ഇവൾക്കിട്ടു ഒരു ചിന്നപ്പണി ആയിക്കൊട്ടെന്നു വെച്ചിട്ടാണോ എന്തോ കക്ഷി തൊട്ടടുത്ത്‌ തന്നെ ഒരു ജോലി ഒപ്പിച്ചു തന്നു.ഇനി ചുമ്മാ അങ്ങനെ അങ്ങ് പോകാൻ പറ്റില്ലല്ലോ .അത് കൊണ്ട് എന്നും ഞാൻ ആ മുന്നിലെ വലിയ പടിക്കെട്ടുകൾ കയറി വടക്കേ നടയിറങ്ങി കാര്യമായി തൊഴുതു തന്നെ നടക്കുന്നു . ദീപാരാധന സമയത്ത് തിരിച്ചു നടക്കുമ്പോഴാണ് തിരുനക്കരയിലെ വൈകുന്നേരങ്ങൾ അല്ല ത്രിസന്ധ്യകൾ ഞാൻ കണ്ടു തുടങ്ങുന്നത്..പഴമയുടെ പൈതൃകം പേറുന്ന ഈ നഗരത്തില ഇനിയും കാണാൻ എത്രയോ കാഴ്ചകൾ..നടക്കെട്ടുകളിലെ വെടി വട്ടവും സ്ഥിരം തോഴീലുകാരും  അപരിചിതമല്ലാത്ത..എന്നാൽ ഇത് വരെ ഞാൻ കാണാൻ ശ്രമിച്ചിട്ടില്ലാത്ത ചില കാഴ്ചകൾ .തിരുനക്കരക്ക്  എന്നും വിഭൂതിയുടെ ഗന്ധമാണ്.അവിടുത്തെ ത്രിസന്ധ്യക്ക്‌ നേരത്ത മഞ്ഞ നിറം കലര്ന്ന ചുവപ്പാണ് നിറം.ദിനവും കാണുന്ന രുദ്രാക്ഷ ധാരികളും ജടധാരികളും പലപ്പോഴും വരണസിയേയോ ഋഷികേഷിനെയോ ഒര്മിപിച്ചു.തിരുനക്കര ഇങ്ങനെ  കണ്ടിട്ടില്ലാത്ത മഹാനഗരങ്ങളെ ഒര്മിപിക്കുന്നു പലപ്പോഴും.ഒപ്പം ആനന്ദമന്ദിരതിലെ മസാല ദോശ മണവും വീടിലെത്താൻ തിരക്ക് കൂട്ടുന്ന ജനസാഗരവും  മറ്റെതു തിരക്കേറിയ നഗരവും എന്ന പോലെ തിരുനക്കരക്കും സ്വന്തം

                                                             തിരുനക്കരയിലെക്കുള്ള വഴിയിലെ വലിയ കല്ല്‌ ശ്രദ്ധിക്കാത്തവർ ആരും .ഉണ്ടാവില്ല.ഇതേ പറ്റിയും ഒരു ഐതിഹ്യം നിലവിൽ ഉണ്ട്.തിരുനക്കര കാണാൻ എത്തിയ ദമ്പതികൾ കല്ലായി മാറിയതനെന്നും അതല്ല തിരുനക്കര കുന്നു നികത്തി  ക്ഷേത്രം ഉണ്ടാക്കിയപ്പോൾ ഒരു കല്ല് അത് പോലെ സൂക്ഷിച്ചതാനെന്നും കഥകളുണ്ട്.മറ്റൊന്നു ഇവിടുത്തെ കൂറ്റൻ ആൽമരമാണ്.ഈ നഗരപ്രാന്തത്തിനു ജീവവായു നല്കി കൊണ്ട് നില്ക്കുന്ന ആൽമരത്തിനു കോട്ടയത്തിന്റെ അക്ഷര പാരംബര്യത്തോളം  തന്നെ പഴക്കമുണ്ട് .അതും കൂടിയാകുമ്പോൾ എവിടുന്നോ തിരുനക്കരയിലെ വൈകുന്നെരങ്ങൾക്ക്  ഒരു മാനാഞ്ചിറ ടച്ച്‌.തിരുനക്കര നടകളിൽ സ്ത്രീകള് ഇരിക്കാൻ പാടില്ല എന്നൊരു സ്ത്രീ വിരുദ്ധ നിലപാട് കൂടി തിരുനക്കരയപ്പൻ കൈക്കൊണ്ടിരിക്കുന്നു എന്ന് ഒരിക്കൽ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി.നഷ്ടപെട്ട ഭാര്യക്കായി വന്നതരങ്ങളിൽ അലഞ്ഞു നടന്ന ഒരു കാമുകൻ കൂടിയായ പരമശിവൻ അവളെ അല്ലാതെ മറ്റാരെയും താൻ  ഇനി കാണുകില്ല എന്നൊരു നിലപാട് കൈ കൊണ്ടതായി കണക്കാക്കി ഈ സ്ത്രീ വിരുദ്ധ നിലപാടിനെ ഞാൻ ഇവിടെ പൊളിച്ചെഴുതുന്നു.

                                           തിരുനക്കര ക്ഷേത്രം സ്ഥിതി  ചെയുന്ന സ്ഥലം പണ്ട് വലിയ കാട് ആയിരുന്നു.നക്കരക്കുന്നു എന്നാണ് ഈസ്ഥലം അറിയപെട്ടിരുന്നത്.അക്കാലത്തു കോട്ടയം ഭരിച്ചിരുന്ന തെക്കുംകൂര് രാജാവ്‌ കടുത്ത ശിവ ഭക്തനായിരുന്നു.എല്ലാ മാസവും വടക്കുംനാഥനെകണ്ടു  തോഴുതിരുന്ന അദ്ദേഹത്തിന് പ്രായമായപ്പോൾ അതിനു കഴിയാതെയായി.ഭക്തനിൽ പ്രസാദിച്ച  വടക്കുംനാഥൻ  തിരുനക്കരയിലേക്ക് വന്നു  എന്നാണ്   ഐതിഹ്യം.നക്കരക്കുന്നിൽ  കർഷകർ ശിവലിംഗം കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ തെക്കുംകൂര് രാജാവ്‌ ഒരു ക്ഷേത്രം പണിയുകയായിരുന്നു.

                                            വടക്കുംനാഥനെ പോലെ തന്നെ നഗരത്തിന്റെ ബഹളങ്ങൾക്ക് നടുവിലാണ് തിരുനക്കരയപ്പന്റെയും ഇരിപ്പ്.സ്‌ത്രീകൾ പൊതുവെ കൃഷ്ണഭക്തരാണ് .എനിക്ക് എന്തോ പണ്ടേ പുലിത്തോൽ ശരിച്ചു വനാന്തരങ്ങളിൽ അലഞ്ഞു നടന്ന ഈ കക്ഷിയോടു തന്നെയായിരുന്നു .പ്രിയം.സതിയോടുള്ള പ്രണയം തലയ്ക്കു പിടിച്ചു ഇങ്ങനെ അലഞ്ഞു നടന്നത് കൊണ്ടാണോ അതോ പ്രകൃതിയുടെ പൂർണതയായ ഹിമാലയത്തിന്റെ അധിപൻ ആയി ഒരു ഫ്രീക്ക്‌ ജീവിതം നയിച്ചത് കൊണ്ടോ?അതോ നൃത്തകലയുടെ ദേവനായത് കൊണ്ടോ?ചിലപ്പോൾ സംഹാരത്തിന്റെ ദേവനയത്  കൊണ്ടായിരിക്കാം.പൌരുഷത്തിന്റെ പൂർണതയായ  ആ ദേവരൂപത്തിനു മുന്നില് നമിച്ചു കൊണ്ട് നിര്ത്തുന്നു.
                       
                                                   പ്രണതോഹസ്മി സദാശിവം